കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. 15 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എട്ടുപേരാണ് പിടിയിലായത്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് കണ്ടെത്തല്‍. ഈ കവര്‍ച്ചക്കായി ടിഡിവൈ എന്ന പേരില്‍ വാട്‍സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ പോലീസ് കസ്‌റ്റഡിയിലുള്ള സലീം മുഖേനയാണ് സുഫിയാന്‍ സംഘത്തിലെ മറ്റുള്ളവരുമായി ബന്ധം സ്‌ഥാപിച്ചത്.
രണ്ടരക്കിലോ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തി എയര്‍ കസ്‌റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറാനുള്ള സ്വര്‍ണമാണ് ഇതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അര്‍ജുനാണ് ഇടനിലക്കാരന്‍ ആയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മുഹമ്മദ് ഷഫീഖിനെ സ്വീകരിക്കാന്‍ ചുവപ്പ് സ്വിഫ്റ്റ് കാറില്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ഷഫീഖ് പിടിയിലായെന്ന് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. അര്‍ജുന്‍ തന്നെയാണ് ചെര്‍പ്പുളശ്ശേരി സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്. കൊടുവള്ളിയില്‍ നിന്ന് സ്വർണം സ്വീകരിക്കാന്‍ സംഘമെത്തിയത് മഹീന്ദ്ര ഥാറിലും മറ്റൊരു കാറിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘാംഗങ്ങളെ പിടികൂടി ചോദ്യം ചെയ്യാനാണ് തീരുമാനം.
തിങ്കളാഴ്‌ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. ഈ വാഹനാപകടമാണ് സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് പോലീസിന് വഴി തുറന്നത്.
Most Read: കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഇന്ന് ഇരുപതാണ്ട് തികയുന്നു