കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നല്‍കിയിരുന്നു. അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അർജുൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞദിവസം തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിൻമുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്‌ച വൈകീട്ട് പരിയാരം പോലീസാണ് വാഹനം കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ഉടമസ്‌ഥൻ അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിനെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരയുകയാണ് കസ്‌റ്റംസ്. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്‌ദം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം.
Read also: ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി