ന്യൂഡെൽഹി: അലോപ്പതിക്കും ശാസ്‌ത്രീയ വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിച്ച് ബാബ രാംദേവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ശക്‌തമായ പ്രതിഷേധം അറിയിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രാംദേവിനോട് പ്രസ്‌താവന പിൻവലിക്കാൻ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഇതിനെത്തുടർന്നാണ് രാംദേവ് വിവാദ പ്രസ്‌താവന പിൻവലിച്ചത്.
“ഡോ. ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചു. ഞാന്‍ എന്റെ പ്രസ്‌താവന പിന്‍വലിക്കുന്നു. പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ പ്രസ്‌താവനയെ തുടര്‍ന്നുണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു,”-ബാബ രാംദേവ് ട്വീറ്റ് ചെയ്‌തു.
എന്നാൽ, ഇതിന് തൊട്ടുപിന്നാലെ രാംദേവ് മറ്റൊരാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തിട്ടുണ്ട്. ”യോഗയും ആയുര്‍വേദവും സമ്പൂര്‍ണ ആരോഗ്യം പ്രാദാനം ചെയ്യുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന് പരിമിതികളുണ്ട്. രോഗലക്ഷണത്തിനുള്ള ചികിൽസ മാത്രമാണ് ആധുനിക മെഡിക്കല്‍ സയന്‍സ് നല്‍കുന്നത്. യോഗയും ആയുര്‍വേദവും സിസ്‌റ്റമാറ്റിക് പരിചരണം നല്‍കുന്നു”- എന്ന ട്വീറ്റാണ് രാംദേവ് റീ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
അലോപ്പതി ഒരു മുടന്തൻ ശാസ്‌ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജൻ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് അലോപ്പതി ചികിൽസയിലൂടെയാണ് ലക്ഷങ്ങൾ മരിക്കുന്നതെന്നും ആയിരുന്നു രാംദേവിന്റെ ആരോപണം. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രാംദേവിനെതിരെ പ്രതിഷേധവുമായി ഐഎംഎ രംഗത്ത് വന്നു.
അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്‌താവന തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്ന തരത്തിലാണെന്നും ഇയാൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐഎംഎ പറഞ്ഞിരുന്നു. ഇതിന് ശേഷം രാംദേവിന് ഐഎംഎ ലീഗൽ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.
ഇത്തരത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് കേന്ദ്രമന്ത്രി രാംദേവിനോട് പ്രസ്‌താവന പിൻവലിക്കാൻ ആവശ്യപ്പെട്ടത്. “രാവും പകലും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഡോക്‌ടർമാർ അവിശ്വസനീയമായ പ്രവർത്തനമാണ് കാഴ്‌ച വെക്കുന്നത്. കോവിഡ് പോരാളികളോട് അനാദരവ് കാട്ടിയ ബാബ രാംദേവ് രാജ്യത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി,”- ഹർഷ് വര്‍ധന്‍ ട്വീറ്റ് ചെയ്‌തിരുന്നു.
Must Read: ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു