തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. വിമാന നടന്ന സംഭവത്തിൽ പിണറായി വിജയൻ നിയമസഭയിൽ കള്ളം പറഞ്ഞെന്നും, തുടക്കം മുതൽ സർക്കാരും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ചീട്ടുകൊട്ടാരം പോലെ പൊളിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കൂടാതെ പോലീസിന്റെ നിലപാട് നാണക്കേട് ആണെന്നും, കെഎസ് ശബരിനാഥന്റെ അറസ്‌റ്റ് അടക്കമുള്ള കാര്യങ്ങളിൽ പോലീസിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തിയെന്നും ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്‌ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇപി ജയരാജനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഇപി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ്‌സണൽ സ്‌റ്റാഫ് എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.