ആലപ്പുഴ: കോവിഡാനന്തര ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കില്ലെന്ന ഉത്തരവ് മനസാക്ഷി ഇല്ലാത്ത നടപടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ വിവിധ വകുപ്പുകൾ വലവീശി ഇറങ്ങി നടക്കുകയാണ്. അതിനു പുറമെ ഈ നടപടി ജനദ്രോഹമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ പ്രകടന പത്രികയിൽ ബിൽ രഹിത ആശുപത്രി ഉറപ്പ് നൽകിയിരുന്നു. പ്രതീക്ഷയോടെ ജനം നൽകിയ വിധിക്ക് വിലകൽപ്പിക്കാതെ പിണറായി സർക്കാർ ഇന്ന് ജനങ്ങളെ പോക്കറ്റടിക്കുകയാണ്. സർക്കാറിന്റെ അനാസ്‌ഥ മൂലം പകരുന്ന കോവിഡിന് പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് സർക്കാർ തന്നെയാണ്. നിത്യ ആഹാരത്തിന് പൊറുതി മുട്ടി ജനം വലയുമ്പോൾ അവരെ പരമാവധി സഹായിക്കുക എന്നതാണ് ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ചെയ്യേണ്ടത്.
സ്വകാര്യ ആശുപത്രി ചിലവ് പോലും ഏറ്റെടുത്ത് തമിഴ്‌നാട് സർക്കാർ മാതൃക കാണിക്കുമ്പോൾ, ആരോഗ്യ മേഖലയിൽ എന്നും മാതൃക കാണിച്ചിട്ടുള്ള കേരള സർക്കാർ പരിഹാസമായി മാറുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
Read also: പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ