തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപിയും സിപിഐഎമ്മും തമ്മില്‍ തിരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയെന്ന ബാലശങ്കറിന്റെ പ്രസ്‌താവന അതീവ ഗൗരവമുള്ളതാണെന്നും, കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് ബാലശങ്കര്‍ ശരി വെച്ചിരിക്കുതെന്നും അദ്ദേഹം വ്യക്‌തമാക്കി.
സീറ്റ് കിട്ടാത്ത ഒരാള്‍ തനിക്കുണ്ടായ നിരാശയില്‍ നിന്ന് പറയുന്ന ഒരു കാര്യമായി ബാലശങ്കറിന്റെ പ്രസ്‍താവനയെ നിസാരവൽകരിക്കാന്‍ കഴിയുന്നതല്ലെന്നും, ഈ അവിശുദ്ധമായ കൂട്ടുകെട്ട് മൂടിവെക്കുന്നതിനായാണ് കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ വോട്ട് കച്ചവടം വ്യാപകമാണെന്നും, എത്ര സീറ്റുകളിൽ ബിജെപിയെ വിജയിപ്പിക്കാമെന്ന് സിപിഐഎമ്മും, എത്ര സീറ്റുകളിൽ സിപിഐഎമ്മിനെ വിജയിപ്പിക്കാമെന്ന് ബിജെപിയും കാരാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്‌തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി കൂട്ടുകച്ചവടം ഉറപ്പിച്ച ശേഷമാണ് മതേതരത്വത്തെ പറ്റി മുഖ്യമന്ത്രി പറയുന്നതെന്നും, യുഡിഎഫിനെ എങ്ങനെയെങ്കിലും തറപറ്റിച്ച് ഒരിക്കല്‍ കൂടി ആ കസേരയില്‍ തുടരുകയെന്നതാണ് പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള വോട്ട് കച്ചവടത്തിലൂടെ ഇടതുമുന്നണിക്ക് ഭരണതുടര്‍ച്ച നേടാമെന്നും, ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നുമാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
Read also : ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്