തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെയാണ് ആംബുലൻസ് ഡ്രൈവറായതെന്ന് ചെന്നിത്തല ചോദിച്ചു. കേസിൽ ഉന്നതതല അന്വേഷണം വേണം. ആരോഗ്യ വകുപ്പും സർക്കാരും സംഭവത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ആറന്മുള വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിനു സമീപത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ പീഡിപ്പിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയിരുന്നു സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം ഇയാൾ പെൺകുട്ടിയോട് ക്ഷമ ചോദിച്ചുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഇയാളുടെ ക്ഷമാപണം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരായ നിർണ്ണായക തെളിവാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. ഇയാളുടെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. ഡ്രൈവറെ പിരിച്ചുവിടാൻ 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ജിവികെക്ക് മന്ത്രി നിർദ്ദേശം നൽകി. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാൻ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.