കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള മുഖ്യപ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസിൽ അറസ്‌റ്റിലായ ഏകപ്രതിയാണ് ഹാരിസ്. അറസ്‌റ്റ് ചെയ്‌തതിന് ശേഷം പലതവണ ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഒരു മാസത്തിലേറെയായി റിമാൻഡിലാണ്. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്.
കേസിന്റെ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് മുഖ്യവാദം. ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. നേരത്തെ, കേസിലെ മറ്റ് പ്രതികളായ ഹാരിസിന്റെ അമ്മക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്‌മി പ്രമോദിനും കൊല്ലം സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം. അനുവദിച്ചിരുന്നു.
Also Read: വാളയാര്‍ വ്യാജമദ്യ ദുരന്തം; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്
ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം തുടരന്വേഷണവുമായി മുന്നോട്ട് പോയാൽ മതിയെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.