പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സസ്‌പെൻഷൻ.
കെഎസ്ആർടിസി എംഡിയാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത്. ബെംഗളൂരുവിൽ സ്‌ഥിര താമസമാക്കിയ വിദ്യാർഥിയാണ് ബസ് ഡ്രൈവറായ ഷാജഹാനെതിരെ ബെംഗളൂരു കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. ബസിന്റെ ജനൽപ്പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവരുടെ സഹായം തേടി.
ഗ്ളാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. ശനിയാഴ്‌ച പുലർച്ചെ മൂന്നിന് കൃഷ്‌ണഗിരിക്ക് സമീപമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. കോട്ടയത്ത് നിന്നാണ് പെൺകുട്ടി ബസിൽ കയറിയത്.
വിദ്യാർഥിനി ബെംഗളൂരുവിൽ എത്തിയതിന് ശേഷം ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. എന്നാൽ, ആരോപണങ്ങൾ നിക്ഷേപിച്ച് ഡ്രൈവർ ഷാജഹാൻ രംഗത്ത് എത്തിയിരുന്നു. പീഡിപ്പിച്ചെന്ന ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഷാജഹാന്റെ വിശദീകരണം. സ്വകാര്യ ബസ് ലോബിയും ചില രാഷ്‌ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാൻ ആരോപിക്കുന്നു.
Most Read: കെഎസ്ഇബി ഇന്നും തർക്ക പരിഹാരമായില്ല, സ്‌ഥലം മാറ്റം ധൃതി പിടിച്ച് റദ്ദാക്കാനാകില്ല; മന്ത്രി