ന്യൂഡെൽഹി: ഉപഭോക്‌താക്കൾക്ക് പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്‌സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്‌ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്‌സിയുടെ ഡാറ്റ സെന്ററിൽ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു.
നിരന്തരം ഉണ്ടാവുന്ന ഇത്തരം വീഴ്‌ചകൾ ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഡിജിറ്റല്‍ ബിസിനസ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് വരുന്ന വീഴ്‌ചകള്‍ എച്ച്ഡിഎഫ്‍സി ബാങ്ക് ഗൗരവമായി പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.
മുൻ കാലങ്ങളിൽ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള തടസങ്ങളെല്ലാം പരിശോധിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിരീക്ഷിച്ച വീഴ്‌ചകൾ പരിഹരിക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ വിലക്ക് എടുത്തു കളയുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ബാങ്കിംഗ് സേവനങ്ങൾ ശക്‌തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എച്ച്ഡിഎഫ്‌സി പറയുന്നു.
അതേസമയം സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് എച്ച്ഡിഎഫ്‌സി ബാങ്കിനാണ്. ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ റിസർവ് ബാങ്ക് വിലക്കിയതിന് പിന്നാലെയാണ് ഓഹരി വിപണിയിൽ ഇടിവ് നേരിട്ടത്.
Read Also: സ്വർണവില ഒറ്റയടിക്ക് 600 രൂപ കൂടി, പവന് 36,720 രൂപ