ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം . സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന മൽസരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല രണ്ടാം മൽസരത്തിലും അര്‍ദ്ധസെഞ്ചുറി നേടിയാണ് താരം മടങ്ങിയത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 40 പന്തില്‍ 54 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്തു. ഇവര്‍ക്ക് പുറമേ ഡിവില്ലിയേഴ്സും തിളങ്ങി.
202 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേരത്തെ മടങ്ങി. 8 റണ്‍സ് മാത്രം നേടിയ രോഹിത്തും 14 റണ്‍സ് നേടിയ ഡി കോക്കും നേരത്തെ പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി.
എന്നാല്‍ ഒരറ്റത്തു നിലയുറപ്പിച്ച ഇഷാന്‍ കിഷന്‍ തന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടിരുന്നു. സ്‌കോറിങ് വേഗം പതിയെ ഉയര്‍ത്തിയ കിഷന്‍ അമ്പത് കടന്നപ്പോഴേക്കും മുംബൈ നിരയിലെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കൂറ്റനടിക്ക് പേരുകേട്ട പൊള്ളാര്‍ഡ് ഫോമിലേക്ക് ഉയര്‍ന്നതോടെ മുംബൈക്ക് പ്രതീക്ഷ കൈവരികയായിരുന്നു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പൊള്ളാര്‍ഡും കിഷനും ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായി. എന്നാല്‍ അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിടത്ത് ഫോര്‍ അടിച്ച പൊള്ളാര്‍ഡ് മൽസരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്‌ത മുംബൈ സ്‌കോര്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടി. നവദീപ് സൈനിയാണ് ബാംഗ്ലൂരിന് വേണ്ടി ബൗള്‍ ചെയ്‌തത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.
8 റണ്‍സ് വിജയ ലക്ഷ്യവുമായി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി കോഹ്ലിയും ഡിവില്ലിയേഴ്സുമാണ് ഓപ്പണ്‍ ചെയ്‌തത്. ബുമ്രയുടെ പരീക്ഷണത്തെ അതിജീവിച്ചു കൊണ്ട് സൂപ്പര്‍ ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ചാണ് കോഹ്ലി ടീമിനെ ജയത്തിലേക്ക് നയിച്ചത്.