തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ശുപാർശ. മന്നത്ത് പത്‌മനാഭൻ, വിടി ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരിൽ സ്‌കോളർഷിപ്പ് നൽകാനും പിന്നോക്കാവസ്‌ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്‌തു.
കമ്മീഷനും മുന്നോക്ക സമുദായ കോർപറേഷന് കീഴിലെ ‘സമുന്നതി’യും സാമ്പത്തികമായി ദുർബലർക്കുള്ള വിഭാഗവും ചേർത്ത് പ്രത്യേക വകുപ്പും മന്ത്രിയും ഡയറക്‌ടറേറ്റും വേണമെന്നാണ് ശുപാർശ. സംവരണ ആനുകൂല്യങ്ങൾക്ക് കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയായി നിശ്‌ചയിച്ചു.
കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ് എംആർ ഹരിഹരൻ നായർ, അംഗങ്ങളായ എം മനോഹരൻ പിള്ള, എജി ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട് കൈമാറിയിരുന്നു.
ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗം പരിഗണിച്ച റിപ്പോർട് വിശദമായി പഠിക്കണമെന്ന് ഘടകകക്ഷി മന്ത്രിമാർ ആവശ്യപ്പെട്ടു. ശുപാർശകൾ മന്ത്രിമാർ പഠിച്ചശേഷം അടുത്ത മന്ത്രിസഭാ യോഗം വീണ്ടും പരിഗണിക്കും. തുടർന്ന് ശുപാർശകൾ സഹിതം റിപ്പോർട് നിയമസഭയിൽ വെക്കും.
Most Read: റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ