പത്തനംതിട്ട: ശബരിമല അയ്യപ്പ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ് അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5,798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ ആറുമണിവരെ 23,167 പേർ ശബരിമലയിൽ ദർശനം നടത്തി.
ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്ത് എത്താൻ തീർഥാടകർക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടി വരുന്ന സ്‌ഥിതിയാണ്. അതിനിടെ, ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചിട്ടുണ്ട്.
അതിനിടെ, വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തതിൽ പ്രതിഷേധിച്ചു എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചിരുന്നു. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. ഇതര സംസ്‌ഥാന തീർഥാടകരാണ് പ്രതിഷേധിച്ചത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിലെ പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണം.
Most Read| 25 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല