കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടർ മൂന്നടി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ ആരംഭിച്ചത്. നിലവിൽ കക്കയം ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടടി വരെ ഉയരാൻ സാധ്യതയുണ്ട്.
ഇതേ തുടർന്ന്, കുറ്റ്യാടി പിഴയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജില്ലാ കളക്‌ടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.
അതിനിടെ, കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട് തുടരുകയാണ്. അതേസമയം, സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്‌ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമായിട്ടുണ്ട്.
തെക്കൻ മഹാരാഷ്‌ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് വ്യാപകമായ മഴ തുടരാൻ സാധ്യത. അതിനിടെ, കേരള-ലക്ഷ്വദീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ 11ആം തീയതി വരെ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷ സമർപ്പിക്കാം