ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി.
വിദേശരാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രാനുമതി നിർബന്ധമാണ്. മുൻപ് 2018ലെ പ്രളയസമയത്ത് യുഎഇ കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ എതിർപ്പുള്ളതിനാൽ അത് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ നിബന്ധന നിലനിൽക്കെ എങ്ങനെയാണ് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെട്ടതെന്ന് കേന്ദ്രം അന്വേഷിക്കും.
വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ അറിയാതെ നടത്തിയ ഇടപാട് കേന്ദ്രം അംഗീകരിക്കാനിടയില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കേണ്ട എന്ന നിലപാടാണ് മുൻപും കേന്ദ്രസർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്.
2019 ജൂലൈ 11നാണ് കേരള സർക്കാർ റെഡ് ക്രസന്റുമായി കരാറിലൊപ്പിടുന്നത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലൈഫ് മിഷൻ സിഇഒ യു.വി ജോസും എമിറേറ്റ്സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താനുമാണ് കരാറിൽ ഒപ്പുവെച്ചത്.