മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും. വൈകിട്ട് അഞ്ചര മണിക്കുള്ളിൽ ജാമ്യ നടപടികൾ പൂർത്തീകരിക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം. ശനിയാഴ്‌ച രാവിലെ ആര്യൻ ജയിൽ മോചിതനാകുമെന്ന് ആർതർ റോഡ് ജയിൽ അധികൃതർ അറിയിച്ചു.
ജയിൽ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകിട്ട് അഞ്ചരക്കുള്ളിൽ ജയിലിന് പുറത്തെ ബെയിൽ ബോക്‌സിൽ ലഭിച്ചാൽ മാത്രമേ ജാമ്യം ലഭിച്ചവർക്ക് അന്ന് തന്നെ പുറത്തിറങ്ങാനാകൂ. ഇതിനായി ആര്യന്റെ അഭിഭാഷകർ തീവ്രപരിശ്രമം നടത്തിയെങ്കിലും സമയപരിധിക്കുള്ളിൽ ഓർഡർ എത്തിക്കാനായില്ല. ഇതോടെ ഒരു രാത്രി കൂടി ആര്യൻ ജയിലിനുള്ളിൽ തന്നെ കഴിയും. ആര്യനൊപ്പം അറസ്‌റ്റിലായ അർബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവരും നാളെ ജയിൽ മോചിതരാകും.
വ്യാഴാഴ്‌ചയാണ് ആര്യന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യ ഉത്തരവിന്റെ പകർപ്പ് ആര്യന്റെ അഭിഭാഷകർക്ക് ലഭിച്ചിരുന്നു. ഇത് പ്രത്യേക ആന്റി നാർകോട്ടിക് കോടതിയിൽ സമർപ്പിച്ച ശേഷം ലഭിക്കുന്ന റിലീസ് ഓർഡറാണ് ആർതർ റോഡ് ജയിലിൽ എത്തിക്കേണ്ടിയിരുന്നത്.
Also Read: പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം