മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി വന്നത്.
ഇത് മെയ് 12-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും താഴ്ന്ന ഓഹരിവിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആകെ സ്വത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഹിന്ദുസ്‌ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നായ എണ്ണ വില്‍പനയില്‍ രാജ്യത്ത് നേരിട്ട കുറവാണ് ഇത്രയും ഭീമമായ നഷ്‌ടത്തിലേക്ക് നയിച്ചതെന്ന് സൂചനകളുണ്ട്. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വന്‍തോതില്‍ കുറഞ്ഞതും കമ്പനിയെ ബാധിച്ചു.
ആകെ വരുമാനത്തില്‍ 24 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒക്‌ടോബർ 30-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടാം പാദ വരുമാനത്തില്‍ 32 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന് പിന്നാലെ ഓഹരിവിപണിയില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ ഇടിവ് കൂടി നേരിട്ടതോടെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്‌ഥാനത്തേക്ക് മുകേഷ് അംബാനി പിന്തള്ളപ്പെട്ടു.
Read Also: ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ