കാസര്‍ഗോഡ്: കാസര്‍ഗോഡിന് ആശ്വാസമായി കോവിഡ് കണക്കുകള്‍. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 11 മുതല്‍ 17 വരെ 691 കോവിഡ് കേസുകള്‍ മാത്രമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജില്ലക്ക് ഏറെ ആശ്വാസമാവുകയാണ് ഈ കണക്കുകള്‍.
നവംബര്‍ 11, 13, 15, 17 ദിവസങ്ങളില്‍ സംസ്‌ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയാണ് കാസര്‍കോട്. കൂടാതെ ഈ കാലയളവില്‍ സംസ്‌ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 2.19 ശതമാനം മാത്രമാണ് കാസര്‍ഗോഡ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വോര്‍ക്കാടി, കാറഡുക്ക, മീഞ്ച ഗ്രാമ പഞ്ചായത്തുകളില്‍ ഈ കാലയളവില്‍ കോവിഡ് പോസറ്റീവ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല ബദിയടുക്ക(5), ബെള്ളൂര്‍(3) ചെങ്കള(6), ഈസ്‌റ്റ്-എളേരി(1), എന്‍മകജെ(3), കുംബടാജെ(2), മംഗല്‍പ്പാടി(6), മൊഗ്രാല്‍-പുത്തൂര്‍(3), പൈവളിഗെ(1), പുത്തിഗൈ(3), വലിയപറമ്പ2() എന്നീ പഞ്ചായത്തുകളില്‍ പത്തിന് താഴെമാത്രമാണ് കോവിഡ് കേസുകള്‍.
ഇതേ കാലയളവില്‍ ജില്ലയില്‍ 844 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.
സെക്‌ട്രറല്‍ മജിസ്ട്രേറ്റ്മാരും ‘മാഷ്’ പദ്ധതിയിലെ അധ്യാപകരും നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം കുറക്കാന്‍ സഹായകമായതായി ആണ് കരുതുന്നത്. അതേസമയം രോഗ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത് ബാബു. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
Malabar News: കിഫ്‌ബി വഴി ജില്ലയിലെ ആരോഗ്യ മേഖലക്ക് 325 കോടിയുടെ പദ്ധതികൾ