കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി. ലോകായുക്‌ത തീരുമാനത്തിനെതിരെ ഹരജിക്കാരനായ ആർഎസ് ശശികുമാർ സമർപ്പിച്ച ഹരജി കോടതി ജൂൺ ഏഴിലേക്ക് മാറ്റി.
വിഷയം ഫുൾ ബെഞ്ചിന് വിട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ലോകായുക്‌ത ഫുൾ ബെഞ്ച് ജൂൺ ആറിനാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരൂപയോഗം ചെയ്‌ത കേസ് കഴിഞ്ഞ മാർച്ചിലാണ് ലോകായുക്‌ത ഫുൾ ബെഞ്ചിന് വിട്ടത്.
മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്‌തക്ക് പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്‌ത ഹാറൂൺ അൽ റഷീദിനുമിടയിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നായിരുന്നു ഉത്തരവ്. കേസ് ഫുൾ ബെഞ്ചിന് വിട്ട ഉത്തരവ് തടയണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹരജി നൽകിയയത്.
മന്ത്രിസഭാ തീരുമാനങ്ങളിൽ ലോകായുക്‌തക്ക് ഇടപെടാമെന്ന് 2019ൽ അന്നത്തെ ലോകായുക്‌ത ജസ്‌റ്റിസ് പയസ് കുര്യാക്കോസിന്റെ വിശാല ബെഞ്ച് വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ കേസിൽ അന്തിമവിധി പറയാൻ ഡിവിഷൻ ബെഞ്ചിനോട് തന്നെ നിർദ്ദേശിക്കുക ആയിരുന്നു. കേസ് ഫുൾ ബെഞ്ചിന് വിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി ലോകായുക്‌ത നേരത്തെ തള്ളിയിരുന്നു.
Most Read: ഗതിനിർണയ ഉപഗ്രഹം; എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു