മലപ്പുറം: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടായിരുന്ന ‘വാഗൺ കൂട്ട രക്‌തസാക്ഷിത്വം‘ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനും അതിനെ വർഗീയ പ്രവർത്തനമായി അട്ടിമറിക്കാനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന നീക്കത്തിന് എതിരെ എസ്‌വൈഎസ്‍ മലപ്പുറം ജില്ലാകമ്മിറ്റി സമരസംഗമം സംഘടിപ്പിച്ചു.
1921ലെ സ്വാതന്ത്ര്യ സമരകാലത്ത് മലബാറിലെ പുലാമന്തോൾ പാലം പൊളിച്ചെന്ന കള്ളക്കേസ് ചമച്ച് സ്വാതന്ത്ര്യ സമരക്കാരെയും അനുകൂലികളെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി. ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള അനേകം തന്ത്രങ്ങളിൽ ഒന്നായിരുന്നു ഈ നരനായാട്ട്. ഇങ്ങനെ പിടികൂടിയ തടവുകാരെ, നവംബർ 20ന് തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന റെയിൽവേ വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയി.
ഈ യാത്രയിൽ വാഗണിൽ ഉണ്ടായിരുന്ന നൂറോളം പേരിൽ 64 പേർ വഴിയിൽ പലപ്പോഴായി ശ്വാസം മുട്ടിമരിച്ചു. ഈ കൊടുംക്രൂരതയെ, അറിയാതെ സംഭവിച്ച ഒരു ‘ട്രാജഡിയായി‘ വ്യാഖ്യാനിക്കാൻ വേണ്ടി അക്കാലത്ത് തന്നെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരുവാക്കാണ് ‘വാഗൺ ട്രാജഡി’ അഥവാ ‘വാഗൺ ദുരന്തം’ എന്നത്. എന്നാലിത് സ്വാതന്ത്ര്യ സമരത്തിലെ നിർണായക ‘കൂട്ട രക്‌തസാക്ഷിത്വം‘ ആയിരുന്നു.
വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ, അക്കാലത്തെ 15 മണിക്കൂർ നീണ്ടയാത്ര! കത്തുന്നചൂടിൽ, വെളിച്ചമോ, വായുവോ കടക്കാത്ത, ഉരുകുന്ന ഇരുമ്പു പെട്ടികൾ പോലെയുള്ള വാഗണിൽ കുത്തിനിറക്കപ്പെട്ട നിസ്സഹായരായ മനുഷ്യർ തിരൂർ സ്‌റ്റേഷൻ വിട്ടപ്പോൾ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങിയിരുന്നതായാണ് ചരിത്രം പറയുന്നത്.
ആ നിലവിളികളൊന്നും അടുത്തവാഗണിൽ ഉണ്ടായിരുന്ന കാവൽ പട്ടാളം വകവെച്ചില്ല. വണ്ടി ഷൊർണ്ണൂരും ഒലവക്കോട്ടും അൽപസമയം നിർത്തി. അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല. പുലർച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്‌പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹങ്ങളാണ്! 60 മാപ്പിളമാരും 4 സഹോദരമതസ്‌ഥരും! പിന്നീട് ചികിൽസയിൽ ഇരിക്കവേ 8 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ!
സ്വന്തന്ത്ര്യ സമരപോരാട്ടത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരുവഴിയിൽ ഇടപെട്ട മനുഷ്യരോട്, ബ്രിട്ടീഷ്‌പട്ടാളം കാണിച്ച സമാനതകളില്ലാത്ത ഈ ക്രൂരതയാണ് ഇപ്പോൾ ബ്രിട്ടീഷ് ഭരണകൂടത്തിന് അനുകൂലമായ രീതിയിൽ വളച്ചൊടിക്കാനുള്ള നീക്കം നടക്കുന്നത്. ‘വൈദേശിക ശക്‌തികളുടെ ക്രൂരമായ അക്രമണങ്ങൾക്ക് വിധേയമായി പ്രാണവായു പോലും നിഷേധിക്കപ്പെട്ട് ഒരു ബോഗിയിൽ കിടന്ന് പിടഞ്ഞുമരിച്ച സമരപോരാളികൾ ദേശീയ ബോധമുള്ള പൗരൻമാരുടെ ആവേശമാണ്. അവരെ നീക്കം ചെയ്യാനുള്ള കേന്ദ്രനടപടി പൊറുക്കാവുന്നതല്ല‘ – എസ്‌വൈഎസ്‍ സമരസംഗമം വ്യക്‌തമാക്കി.
രണ്ടത്താണിയിൽ നടന്ന സമരസംഗമത്തെ എൻവി അബ്‌ദുറസാഖ് സഖാഫി അഭിവാദ്യം ചെയ്‌തു. എ അബ്‌ദു റഹീം കരുവാത്തുകുന്ന്, സയ്യിദ് സീതിക്കോയ തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ ജീലാനി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്‌ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ഉമ്മർ ശരീഫ് സഅദി കെ പുരം, മുഹമ്മദ് ക്ളാരി, ഉസ്‌മാൻ ചെറുശോല, ടിഎം ബഷീർ രണ്ടത്താണി തുടങ്ങിയവർ സമരസംഗമത്തിൽ സംബന്ധിച്ചു.
Most Read: ‘ആറരക്ക് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുത്’; സർക്കുലറുമായി മൈസൂരു സർവകലാശാല