മൈസൂരു: എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്ന വിവാദ നിർദ്ദേശവുമായി മൈസൂരു യൂണിവേഴ്‌സിറ്റി സർക്കുലർ. വെെകീട്ട് 6.30ന് ശേഷം ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.
250 ഏക്കറുള്ള ക്യാംപസ് പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനമുണ്ട്. വൈകീട്ട് 6 മുതല്‍ രാത്രി 9 വരെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പോലീസിന്റെ വാക്കാലുള്ള നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം.
അതേസമയം, സർക്കുലറിനെതിരെ വിദ്യാർഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റകൃത്യം നടന്ന വിജനമായ സ്‌ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഇതിനെ ന്യായീകരിക്കുന്ന സർക്കുലറും പുറത്തു വന്നിരിക്കുന്നത്.
ഓഗസ്‌റ്റ് 25നായിരുന്നു മെഡിക്കൽ വിദ്യാർഥിനിക്ക് എതിരെ ആക്രമണം നടന്നത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ 23കാരിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. കേസിൽ ആകെ 5 പ്രതികളാണ് ഇതുവരെ പിടിയിലായത്.
Read Also: കർണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ്; റോഡ് ഉപരോധിച്ച് കർഷകർ