കാബൂള്‍: താലിബാൻ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്‌ഥാൻ നേരിടുന്നത് വലിയ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്. ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, രാജ്യത്ത് നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
രാജ്യത്ത് ശീതകാലം ആരംഭിക്കെ, ജനസംഖ്യയുടെ പകുതിയും പട്ടിണിയുടെ ഏറ്റവും മോശം അവസ്‌ഥയിലൂടെ കടന്ന് പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടും എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. പുതിയ താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2022 മാര്‍ച്ച് വരെ ഈ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണകാര്യത്തില്‍ അഫ്ഗാൻ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെ ഐക്യരാഷ്‍ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read also: അംബാനിയുടെ വീട് അന്വേഷിച്ച് ടൂറിസ്‌റ്റ്; പിന്നാലെ പോലീസ് കസ്‌റ്റഡി