ദുബായ്: കോവിഡ് വ്യാപനം ഏഷ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്‌ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ദുബായില്‍ പ്രത്യേക നിയന്ത്രണം.
ഈ രാജ്യങ്ങളില്‍ നിന്നും ടൂറിസ്‌റ്റ്, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ നിന്നുമുള്ള മടക്കയാത്രയുടെ ടിക്കറ്റ് കൂടി കൈവശം ഉണ്ടാകണം എന്നാണ് നിബന്ധന. ഇതു സംബന്ധിച്ച അറിയിപ്പ് ട്രാവല്‍ ഏജന്റുമാര്‍, വിമാനക്കമ്പനികള്‍ എന്നിവര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ ദിവസം ഈ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തിയ നിരവധി ആളുകളെ മടക്കി അയച്ചിരുന്നു. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം, അല്‍മക്തും അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് നിബന്ധന ബാധകമായിരിക്കും.
ഇത് പാലിക്കാതെ എത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവരെ പുറപ്പെട്ട സ്‌ഥലത്തേക്ക് തന്നെ തിരിച്ചയക്കും, ഇതിനുള്ള തുക വിമാനക്കമ്പനിയില്‍ നിന്നും ഈടാക്കും. മുന്നറിയിപ്പ് ലഭിച്ചതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവ പ്രത്യേക അറിയിപ്പ് പുറത്തുവിട്ടു. മടക്കയാത്ര ടിക്കറ്റ് കയ്യിലുള്ള ആളുകളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.
നൂറുകണക്കിന് യാത്രക്കാരെയാണ് കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും മടക്കി അയച്ചത്. ഇന്ത്യ, പാകിസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. ചിലര്‍ക്ക് പ്രവേശനം സാധ്യമായെന്നും സൂചനകളുണ്ട്.
Read Also: നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ