തിരുവനന്തപുരം: കോവിഡ് കാലത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിസന്ധി തരണം ചെയ്യാൻ ക്ഷേത്രങ്ങളിലെ നിത്യോപയോഗ സാധനങ്ങളല്ലാത്തവ ലേലം ചെയ്യുന്നതടക്കം പരിഗണനയിലാണ്.
ശബരിമല തീർഥാടന കാലത്തെ വരുമാനമായിരുന്നു ശമ്പളം നൽകാനും, പെൻഷനുമായി ദേവസ്വം ബോർഡിന്റെ ആശ്രയം. എന്നാൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഭക്‌തരുടെ എണ്ണം പരിമിതപ്പെടുത്തിയത് അടക്കമുള്ള നടപടികൾ ശബരിമലയിലെ വരുമാനം ഗണ്യമായി കുറച്ചു. ശമ്പളത്തിനുൾപ്പടെ സർക്കാരിനെയാണ് ബോർഡ് സമീപിച്ചത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാലും ജീവനക്കാരിൽ ഒരാളെ പോലും പിരിച്ചു വിടില്ല എന്നാണ് ദേവസ്വം ബോർഡ് നിലപാട്. പകരം എസ്‌റ്റാബ്‌ളിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രതിസന്ധി അടിയന്തിരമായി മറികടക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ഇതിനായാണ് ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ നിത്യോപയോഗ സാധനങ്ങളല്ലാത്തവ ലേലം ചെയ്യുന്നതടക്കമുള്ള നടപടി. ആവശ്യമെങ്കിൽ നേർച്ചയായി ലഭിച്ച സ്വർണം റിസർവ് ബാങ്കിൽ പണയം വെക്കുന്നടക്കം ആലോചനയിലാണ്.
Also Read: ‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്