ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ജഡ്‌ജിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ യുപി സർക്കാരിന് വെള്ളിയാഴ്‌ച വരെ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന യുപി സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ചുമതലപ്പെടുത്താൻ സുപ്രീം കോടതി ആലോചിച്ചത്. ഇക്കാര്യത്തിൽ ഇന്ന് യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി യുപി സർക്കാരിനെയും അന്വേഷണ ഉദ്യോഗസ്‌ഥരെയും രൂക്ഷമായി വിമർശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് വ്യക്‌തമാക്കി ആയിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
10 ദിവസം നല്‍കിയിട്ടും തല്‍സ്‌ഥിതി റിപ്പോര്‍ട്ടില്‍ ഒന്നും പുതിയതായി ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്ന് അന്വേഷണത്തിന് വിരമിച്ച ജഡ്‌ജിയെ നിയമിക്കുമെന്ന് പറഞ്ഞ സുപ്രീം കോടതി, ജഡ്‌ജിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും വ്യക്‌തമാക്കിയിരുന്നു. ജഡ്‌ജി ഉത്തര്‍പ്രദേശിന് പുറത്ത് നിന്നുള്ള വ്യക്‌തി ആയിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്‌ജിമാരുടെ പേരും സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
Most Read: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം