പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ ജെഡിയു, ഹിന്ദുസ്‌ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍), വികാസ് ശീൽ ഇന്‍സാന്‍ പാര്‍ട്ടി എന്നിവ യോജിച്ചാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 115 സീറ്റുകളില്‍ ബിജെപിയും, 110 സീറ്റുകളില്‍ ജെഡിയുവുമാണ് മത്സരിക്കുന്നത്.
‘എന്‍ഡിഎ മുന്നണിക്കെതിരെ മല്‍സരിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും, അത് അംഗീകരിക്കാന്‍ കഴിയില്ല, അച്ചടക്ക ലംഘനത്തിന് നിങ്ങളെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു’ ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ സഞ്ജയ് ജെയ്സ്വാള്‍ നല്‍കിയ നോട്ടീസില്‍ അറിയിക്കുന്നു.
രാജേന്ദ്ര സിംഗ്, രമേശ്വർ ചൗരസ്യ, ഉഷ വിദ്യാർത്തി, രവീന്ദ്ര യാദവ്, ശ്വേത സിംഗ്, ഇന്ദു കശ്യപ്, അനിൽ കുമാർ, മൃണാൽ ശേഖർ, അജയ് പ്രതാപ് എന്നിവരെയാണ് പുറത്താക്കിയത്.
ത്രിപുരക്ക് പിന്നാലെ ബീഹാറിലും വിമത നീക്കം നടക്കുന്നത് ബിജെപിയെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറില്‍ പുതിയ നടപടി ഏത് തരത്തില്‍ പ്രതിഫലിക്കുമെന്ന് പാര്‍ട്ടിക്ക് തന്നെ നിശ്ചയമില്ല.
ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ എഴോളം എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. ഏകാധിപത്യ നിലപാടുകള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം.
Read Also: ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ