തിരുവനന്തപുരം: റോഡ് ക്യാമറയിൽ അനിശ്‌ചിതത്വം തുടരുന്നു. ഏറെ കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ഇപ്പോഴും തുടങ്ങുന്നത് സർക്കാരിന് മുന്നിലെ പുതിയ വെല്ലുവിളിയാണ്. ഒരു ലക്ഷത്തിലേറെ നിയമലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസും ചെലാനും അയക്കാൻ സാധിച്ചത്.
അതേസമയം, പ്രശ്‌നപരിഹാരത്തിനായി ഗതാഗത മന്ത്രി ഇന്ന് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. റോഡ് ക്യാമറയുടെ അവലോകനവും യോഗത്തിൽ നടക്കും. വാഹന ഉടമക്ക് എസ്എംഎസ് അയക്കേണ്ടതും ഇ-ചെലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ കീഴിലുള്ള സോഫ്റ്റ്‌വെയർ വഴിയാണ്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്‌നം ഉണ്ടെന്നാണ് വിവരം.
ഹൈ സെക്യൂരിറ്റി നമ്പർ പ്ളേറ്റുള്ള വാഹനഗുഡി നമ്പറുകൾ മാത്രമേ വ്യക്‌തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയരീതിയിലെ നമ്പർ പ്ളേറ്റുകളിൽ സ്‌ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങൾ പരിശോധിച്ചു പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്‌നമാണ്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു.
അതുകൊണ്ടുതന്നെ കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസമുണ്ട്. എന്നാൽ, ഇന്നലെ ഉച്ചയോടെ ചെറിയ രീതിയിലെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നു. അതനുസരിച്ചാണ് 3000 പേർക്ക് ചെലാനുകൾ അയച്ചത്. അതേസമയം, ഒരേ ദിവസം ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കണക്കും കൃത്യമായി കൺട്രോൾ റൂമിലേക്ക് ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അതിനിടെ, നോ പാർക്കിങ് സ്‌ഥലങ്ങളിൽ ബോർഡ് സ്‌ഥാപിച്ച ശേഷമേ ഇതിനുള്ള പിഴയും ഈടാക്കി തുടങ്ങിയാൽ മതിയെന്നാണ് ഗതാഗത കമ്മീഷണറേറ്റിൽ നിന്നുള്ള നിർദ്ദേശം.
Most Read: 1000 രൂപാ നോട്ടുകൾ വീണ്ടും തിരിച്ചെത്തുമോ? വ്യക്‌തത വരുത്തി ആർബിഐ