കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികൾ സഞ്ചരിച്ച കാർ കർണാടക പോലീസ് കസ്‌റ്റഡിയിലെടുത്തു.
മോഷണമുതലിന്റെ പകുതിയോളം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് നൽകിയ വിവരം അനുസരിച്ച് ഇന്നലെ രാത്രിയാണ് ഉള്ളാൽ പോലീസ് പ്രതികൾ സഞ്ചരിച്ച കാർ കസ്‌റ്റഡിയിൽ എടുത്തത്. റോഡിലെ പരിശോധനക്കിടെ കൈകാണിച്ചപ്പോൾ നിർത്താതെ പോയ പ്രതികളുടെ വാഹനം കസ്‌റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഏഴ് കിലോയോളം വെള്ളിയും രണ്ട് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
കവർച്ച സംഘത്തലവൻ സൂറത്ത്‌കൽ സ്വദേശിയടക്കം ഏഴ് പ്രതികളും കർണാടക സ്വദേശികളാണ്. കാസർഗോഡ് ഉപ്പളം സ്വദേശിയും സംഘത്തിലുണ്ടെന്ന് ആദ്യം വിവരമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്‌തതയില്ല.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മംഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് മൊഴിയെടുക്കണം. കവർച്ചാ സംഘത്തിന്റെ അക്രമത്തിനിരയായ കുമ്പള സ്വദേശി അബ്‌ദുള്ളയുടെ
ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 15 കിലോഗ്രാം വെള്ളി, നാലര ലക്ഷം രൂപ, വാച്ചുകൾ എന്നിവയാണ് ജ്വല്ലറിയിൽ നിന്ന് മോഷണം പോയത്.
Also Read: മരംമുറിയിൽ 701 കേസ്; ആരെയും അറസ്‌റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം