പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു. നിയമലംഘനത്തിന് ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെ ഉടമക്ക് വിട്ടു നൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ബസ് വിട്ടുകിട്ടിയ സാഹചര്യത്തിൽ 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗിരീഷ് അറിയിച്ചു.
പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്‌റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാട് ഉണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പിഴത്തുക അടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.
നവംബർ 23ന് പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹനവകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്ന് ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹരജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടരുകയാണ്. അടുത്ത മാസം അഞ്ചിന് ഹരജി വീണ്ടും പരിഗണിക്കും.
Most Read| ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം