ന്യൂഡെൽഹി: ജമ്മു കശ്‌മീരില്‍ തടവില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാർഥികളെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ മ്യാന്‍മറിലേക്ക് പറഞ്ഞക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
കശ്‌മീരില്‍ തടവില്‍ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്‌ത് നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ് എന്നും കോടതി വ്യക്‌തമാക്കി.
നേരത്തെ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിംഗ്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്‌ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്. രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി അനധികൃതമായി ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
Read Also: സിബിഐ അന്വേഷണം റദ്ദാക്കില്ല; അനിൽ ദേശ്‌മുഖിന്റെ ഹരജി തള്ളി സുപ്രീം കോടതി