മിലാൻ: ചെല്‍സി താരം റൊമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. ലോണ്‍ അടിസ്‌ഥാനത്തില്‍ അടുത്ത സീസണില്‍ ഇറ്റലിയില്‍ കളിക്കും. ഇന്റര്‍മിലാന് സീരി എ കിരീടം സമ്മാനിച്ചാണ് റൊമേലു ലുക്കാക്കു കഴിഞ്ഞ തവണ ചെല്‍സിയിലെത്തിയത്. കൈമാറ്റത്തുകയില്‍ ക്ളാബ് റെക്കോര്‍ഡ് മറികടന്നെങ്കിലും ഇംഗ്ളണ്ടിലേക്കുള്ള മടക്കത്തില്‍ പക്ഷേ കളിക്കളത്തിലും പുറത്തും നിരാശയായിരുന്നു ഫലം.
ദേശീയ ടീമിലെ ഗോളടിവീരന്‍ ചെല്‍സിയില്‍ പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്‌ഥാനത്തായ ചെല്‍സിക്കായി 15 ഗോളുകള്‍ മാത്രമാണ് ലുക്കാക്കുവിന് നേടാനായത്.
കോച്ച് തോമസ് ടുഷേലുമായുള്ള ബന്ധം വഷളായതും അത് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞും ലുക്കാക്കു വിവാദത്തിലായി. അതേസമയം, ഇത്തവണ സീരി എ കിരീടം ഒരു പോയിന്റ് നഷ്‌ടപ്പെട്ടതോടെയാണ് ടീം ഉടച്ചുവാര്‍ക്കാന്‍ ഇന്ററും മുന്നിട്ടിറങ്ങിയത്. 8.4 ദശലക്ഷം ഡോളറാണ് ലുക്കാക്കുവിനായി ഇന്റര്‍ നല്‍കിയത്.
Read Also: ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി ലീഗ് നേതൃത്വം