കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. അടിസ്‌ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവർ മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു എന്നും അജിത തങ്കപ്പൻ പറഞ്ഞു.
ഓരോ കൗൺസിലർമാർക്കും ഓണകോടിയോടൊപ്പം 10,000 രൂപയും നൽകിയെന്ന ആരോപണമാണ് ഉയർന്നത്. അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നി പതിനെട്ടോളം കൗൺസിലർമാർ പണം തിരിച്ച് നൽകിയതായാണ് റിപ്പോർട്. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയിട്ടുണ്ട്.
കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്‌ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്‌സൺ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യം. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്‌സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.
43 പേർക്ക് പണം നൽകാൻ ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണ് ചെയർപേഴ്‌സൺ നൽകിയതെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങൾ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയത്.
Most Read: പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു