കൊച്ചി: സംസ്‌ഥാനത്ത് ആർടിപിസിആർ ടെസ്‌റ്റ് നിരക്ക് കുറച്ചതിന് എതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിനെതിരെയാണ് ലാബുകൾ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് ലാബുകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഐസിഎംആറിനോടും സർക്കാരിനോടും വിശദീകരണം തേടിയിരുന്നു.
ഐസിഎംആർ മാനദണ്ഡപ്രകാരം, പരിശോധനാ നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബുടമകൾ വാദിച്ചത്. ഐസിഎംആറിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് 4,500 രൂപ വരെ പരിശോധനക്കായി ഈടാക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. നിരക്ക് കുറച്ചത് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നുവെന്നും ലാബ് ഉടമകൾ കോടതിയിൽ പറഞ്ഞു.
എന്നാൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാട്. ലാഭമടക്കം കൃത്യമായി കണക്കുകൂട്ടിയാണ് ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയതെന്നും സർക്കാർ അറിയിച്ചിരുന്നു.
Read also: കന്നുകാലി കടത്ത് ആരോപണം; ത്രിപുരയിൽ 3 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി