കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യ ആക്രമണം ശക്‌തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സക് ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്‌ജമായി നിൽക്കുന്നു.
യുക്രൈൻ തീരമേഖലയിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പും റഷ്യ നൽകിയിട്ടുണ്ട്. അതേസമയം, റഷ്യൻ സേന പിടിച്ച ഹഴ്‌സൻ നഗരത്തിലെ ടെലിവിഷൻ ടവറിനു സമീപം യുക്രൈൻ കനത്ത പ്രത്യാക്രമണം നടത്തി.
റഷ്യൻ സേന പിൻവാങ്ങിയ മരിയുപോളിൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനും യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങൾ സന്ദർശിച്ചു.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ ബുച്ചയിൽ രാജ്യാന്തര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന് ഇദ്ദേഹം പറഞ്ഞു. മരിയുപോളിലെ അസോവാസ്‌റ്റൽ സ്‌റ്റീൽ പ്ളാന്റിൽ യുക്രൈൻ പോരാളികൾക്കൊപ്പം കുടുങ്ങിയ ആയിരത്തോളം പേരെ രക്ഷപ്പെടുത്താൻ പുടിൻ സമ്മതം മൂളിയതായും ഗുട്ടറസ് അറിയിച്ചു.
Read Also: മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം