പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്.
തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള 28 ദിവസത്തെ ആകെ വരുമാനം 134.44 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 154.77 കോടിയായിരുന്നു. അരവണ വിറ്റവരവിൽ 11.84 കോടി, അപ്പം വിറ്റ വരവിൽ 44.49 ലക്ഷം, കാണിക്ക ഇനത്തിൽ 4.65 കോടി രൂപയുടെയും കുറവുണ്ട്.
ഇത്തവണത്തെ വരുമാനം, കഴിഞ്ഞ വർഷത്തേത് ബ്രാക്കറ്റിൽ: അരവണ വിറ്റവരവ്- 61.92 കോടി (73.75 കോടി), അപ്പം വിറ്റവരവ്- 8.99 കോടി (11.84 കോടി), കാണിക്ക 41.80 കോടി (46.45 കോടി), തീർഥാടകർക്ക് താമസ സൗകര്യത്തിനുള്ള മുറി വാടകയിനത്തിൽ 34.16 ലക്ഷം (33.92 ലക്ഷം), വഴിപാട് (ഓൺലൈൻ ബുക്കിങ്)- 71.46 ലക്ഷം (1.14 കോടി). അതിനിടെ, തിരക്ക് വർധിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് ശബരിമലയിൽ ഉണ്ടായതെന്നും നിയന്ത്രണാതീതമായ കാര്യങ്ങളൊന്നും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ