കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ ഭക്‌തർക്ക് അടിയന്തിര സൗകര്യങ്ങൾ ഒരുക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
മണിക്കൂറുകളോളം വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നതിനാൽ ഭക്ഷണവും വെള്ളവും ലഭിക്കാത്ത സ്‌ഥിതിയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്‌ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം. യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങൾ ഇല്ലെന്ന് പരാതികൾ വന്നതോടെയാണ് അവധി ദിനമായ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയത്.
നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും പിടിച്ചിടുന്നുണ്ട്. അതിനിടെ, വാഹനം തടയുന്നതിൽ തീർഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോട്ടയം വൈക്കത്ത് ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചിരുന്നു.
തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്ത് എത്താൻ തീർഥാടകർക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടി വരുന്ന സ്‌ഥിതിയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ് അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5,798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ ആറുമണിവരെ 23,167 പേർ ശബരിമലയിൽ ദർശനം നടത്തി.
Most Read| കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു; ഇന്നലെ 128 പേർക്ക് രോഗം