പമ്പ: മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നടവരവ് കൂടി. ഇത്തവണത്തെ ശബരിമല നടവരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്. 2020ൽ 8 കോടി മാത്രം ലഭിച്ചെടുത്ത് നിന്നാണ് ഒറ്റയടിക്ക് 84 കോടി വരവിലേക്ക് ശബരിമല നടവരവ് ഉയർന്നത്.
കാണിക്ക വഴിപാട് 31 കോടിയും, അരവണ വിറ്റ വകയിൽ 34 കോടിയും, അപ്പം വിറ്റ വകയിൽ 3.50 കോടിയും ലഭിച്ചു. 41 ദിവസം കൊണ്ട് 11,28,392 അയ്യപ്പഭക്‌തർ ദർശനത്തിന് എത്തി. മകരവിളക്ക് മഹോൽസവ തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം ഉണ്ടാകും.
കാനന പാതയായ എരുമേലി, മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളിലൂടെ ഈ മാസം 31 മുതല്‍ തീർഥാടനം അനുവദിക്കും. കാനനപാതയിൽ കുടിവെള്ളം, വെളിച്ചം, ചികിൽസാ സഹായം എന്നിവ ഉറപ്പാക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീർഥാടകര്‍ സന്നിധാനത്തേക്ക് എത്തുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വിഭാഗങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ വിവിധ വകുപ്പുകൾക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്‌റ്റര്‍ ചെയ്‌ത 10,000 പേര്‍ക്കാണ് പ്രതിദിനം ഈ പാതവഴി യാത്ര ചെയ്യാനാകുക. തീർഥാടകരെ കൂട്ടം കൂട്ടമായേ ഇതുവഴി യാത്ര ചെയ്യാന്‍ അനുവദിക്കൂ.
Read Also: ആൺ-പെൺ വേർതിരിവ് ഇല്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ; നിർദ്ദേശവുമായി മന്ത്രി