പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ് ബീച്ചും ഉൾപ്പെടുന്നത്. അവശേഷിക്കുന്ന ഭാഗത്തെ കടൽഭിത്തി നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
നിലവിൽ ബീച്ചിലെ കെടി നഗർ ഭാഗത്തും കടൽഭിത്തി താഴ്‌ന്നിട്ടുണ്ട്. തകർന്ന കടൽഭിത്തിക്ക് മുകളിലൂടെ കടൽ ആഞ്ഞടിക്കുകയാണ്. ഇതോടെ ഒട്ടേറെ വീടുകൾ ഭീഷണിയിലാണ്. ഇവിടുത്തെ തെങ്ങുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്‌ഥയിലാണ്. കൂടുതൽ നാശ നഷ്‌ടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കടൽഭിത്തി കെട്ടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടൽഭിത്തി നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും നേരത്തേ തുക അനുവദിച്ചിരുന്നു. എന്നാൽ, ഈ ഭാഗത്ത് സുരക്ഷാ നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബീച്ചിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 250 മീറ്ററോളം ഭാഗത്താണ് ഇനിയും കടൽഭിത്തി നിർമാണം ബാക്കിയായത്.
ആറ് വർഷം മുൻപ് ഇവിടെ കടൽഭിത്തിയടക്കമുള്ള കരഭാഗം കടലെടുത്തിരുന്നു. അന്ന് രണ്ട് വീടുകൾ പൂർണമായി കടലെടുത്തു. പ്രദേശ വാസികളുടെ ജീവിതോപാധികളിലൊന്നായ തെങ്ങുകളും കടൽ കൊണ്ടു പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇവിടുത്തുകാർക്ക് നഷ്‌ടങ്ങൾ മാത്രമാണുണ്ടായത്. അവശേഷിക്കുന്ന കടൽഭിത്തി നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കോവിഡ് ഇന്ത്യ; 29,689 പേർക്ക് രോഗബാധ, മരണം 415