കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കാർ കണ്ടെത്തി. കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ മലപ്പുറം താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്. സമദിന്റെ കൂട്ടുപ്രതി സുലൈമാനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു. അതേസമയം, സമ്മദിനെ ഇന്ന് നാടുകാണി ചുരത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും.
സമദ് നൽകിയ മൊഴിയിലാണ് കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്‌തമായത്. തുടർന്ന് സമദുമായി നടത്തിയ തെളിവെടുപ്പിൽ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മലപ്പുറം താനൂർ കുന്നംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് ആണ് കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെത്തി കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്. പ്രതി പറഞ്ഞ സ്‌ഥലത്ത് നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ഏഴിനാണ് കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിൽ നിന്നും സൈനബയെ കാണാതായത്. തുടർന്ന് ഭർത്താവ് മുഹമ്മദാലി പരാതി നൽകിയതിനെ തുടർന്ന് കസബ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ സ്‌റ്റേഷനിലെത്തി മൊഴി നൽകിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സുഹൃത്തിന്റെ സഹായത്തോടെ കാറിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നായിരുന്നു പ്രതിയുടെ മൊഴി. സുലൈമാൻ എന്ന സുഹൃത്താണ് ഈ മാസം ഏഴിന് ഉച്ചക്ക് ഒന്നരയോടെ സൈനബയെ കോഴിക്കോട് സ്‌റ്റാൻഡിന് അടുത്തുനിന്ന് കാറിൽ കയറ്റി കൊണ്ടുപോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുക ആയിരുന്നു ഉദ്ദേശം. യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവെച്ചു ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി.
സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി. സ്‌ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോൾ 17 പവന്റെ സ്വർണാഭരണങ്ങൾ ഇവർ അണിഞ്ഞിരുന്നു. അവരുടെ കൈയിൽ പണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത വരുത്താനാകൂയെന്നാണ് പോലീസ് പറയുന്നത്.
സൈനബ വധത്തിൽ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേർന്നാണെന്നാണ് പോലീസ് എഫ്‌ഐആർ.അതേസമയം, പ്രതികൾ സൈനബയിൽ നിന്ന് കവർന്ന സ്വർണവും പണവും ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളിൽ നിന്ന് മറ്റൊരു സംഘം ഈ സ്വർണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
Most Read| മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി