മലപ്പുറം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് പതിവാകുന്നു. ഇതോടെ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 12 മണിവരെ സൂചനാ പണിമുടക്ക് നടത്തും. ബുധനാഴ്‌ച പിപിഇ കിറ്റ് ധരിച്ച് ചെയ്യേണ്ട ജോലികളിൽ നിന്ന് മാറിനിൽക്കും. ഡിസംബർ ഏഴിന് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ജീവനക്കാർ മാർച്ച് നടത്തും.
ഇതിന് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ 12ആം തീയതി മുതൽ അനിശ്‌ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ജീവനക്കാർ പറഞ്ഞു. ഇക്കാര്യം കത്തിലൂടെ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്. ഓഗസ്‌റ്റിലെ പകുതി ശമ്പളവും ഒക്‌ടോബറിലെ മുഴുവൻ ശമ്പളവുമാണ് ലഭിക്കാനുള്ളത്. ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരുൾപ്പടെ ഉള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
നിലവിൽ 500ലധികം താൽക്കാലിക ജീവനക്കാരാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. പ്രതിമാസം ഒരു കോടിയോളം രൂപയാണ് ഇവർക്ക് ശമ്പളം നൽകാനായി ആവശ്യം. എന്നാൽ കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രമാക്കി മാറ്റിയതോടെ വരുമാനം ഇല്ലാതായി. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
Malabar News: വര്‍ഷങ്ങളായി കടലാക്രമണ ഭീഷണിയില്‍; വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങി ശാന്തിനഗര്‍ കോളനി നിവാസികള്‍