ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ഒരു വയലിന് 35,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുക ആണെന്ന് പോലീസ് പറഞ്ഞു.
വ്യാജ കോവിഡ് മരുന്ന് വിൽക്കുന്ന അഞ്ച് പേരുടെ സംഘം ഇന്നലെ ഉത്തരാഖണ്ഡിൽ പിടിയിലായിരുന്നു. ഉത്തരാഖണ്ഡിലെ വ്യാജ റെംഡെസിവിർ നിർമാണ ഫാക്‌ടറി ഉടമ ഉൾപ്പടെ അഞ്ച് പേരാണ് പിടിയിലായത്.
അതേസമയം, റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡെൽഹിയിലുമായി ഇന്നലെ ആറ് പേർ പിടിയിലായിരുന്നു. പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു ഡോക്‌ടറുമുണ്ട്. ചെന്നൈ താമ്പരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മുഹമ്മദ് ഇമ്രാൻ, മരുന്ന് വിൽപന നടത്തിയ തിരുവില്ലാമല സ്വദേശി വിഘ്‌നേഷ്, രണ്ട് സഹായികൾ എന്നിവരാണ് അറസ്‌റ്റിലായത്.
തിരുവില്ലാമലയിൽ നിന്ന് 4,800 രൂപക്ക് വാങ്ങിയ മരുന്ന് താമ്പരത്തെ ആശുപത്രിയിൽ വിൽപന നടത്തിയിരുന്നത് 20,000 രൂപക്കായിരുന്നു എന്നും പോലീസ് കണ്ടെത്തി. തിരഞ്ഞെടുത്ത സർക്കാർ ഫാർമസികൾ വഴി മാത്രം വിൽപന നടത്തുന്ന റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ എത്തിയതിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെയും ഫാർമ ഏജൻസിയിലെയും ജീവനക്കാരാണ് ഡെൽഹിയിൽ പിടിയിലായത്.
സംഭവത്തിന് പിന്നാലെ ഇതുപോലുള്ള സംഭവങ്ങൾ തടയാൻ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് റെംഡെസിവിർ മരുന്ന് വിതരണം നടത്താന്‍ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Also Read: അഫ്‌ഗാനിസ്‌താനിൽ നിന്ന് യുഎസ് സേനയുടെ ഔദ്യോഗിക പിൻമാറ്റം; അവസാന സൈനികരും മടങ്ങുന്നു