കൊച്ചി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില്‍ നിന്ന് തന്നെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ സലിം കുമാര്‍. തന്നെ വിളിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സലിം കുമാര്‍ പറയുന്നു.
ചലച്ചിത്ര മേളയുടെ ഉൽഘാടന ചടങ്ങിൽ തിരിതെളിക്കുന്ന 25 പുരസ്‍കാര ജേതാക്കളുടെ ഒപ്പമാണ് സലിംകുമാർ ഇല്ലാത്തത്. ‘എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി’- സലിം കുമാർ പറഞ്ഞു.
‘ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഞാനും അവരും തമ്മില്‍ അധികം പ്രായ വ്യത്യാസമൊന്നുമില്ല’- അദ്ദേഹം പ്രതികരിച്ചു.
‘ഇവിടെ രാഷ്‌ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സിപിഎം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയത്’- സലിം കുമാര്‍ കൂട്ടിച്ചേർത്തു.
Read Also: 64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും