മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്. ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. കൊല്ലപ്പെട്ട
‘മൂസ്‌വാലയുടെ അവസ്‌ഥ തന്നെയാകും’ എന്നാണ് കത്തിൽ പറയുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മൂസ്‌വാല ഉള്‍പ്പടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു സംഭവം.
അതേസമയം സുരക്ഷാ ഉദ്യോഗസ്‌ഥരാണ് സൽമാൻ ഖാനെതിരെയുള്ള വധ ഭീഷണി കത്ത് കത്ത് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സലിം ഖാൻ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ അകമ്പടിയോടെ എന്നും നടക്കാൻ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്‌ഥലത്ത് നിന്നുമാണ് കത്ത് കണ്ടെത്തിയത്.
നേരത്തെ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്‌ണോയി പറഞ്ഞിരുന്നത്. ബിഷ്‌ണോയി സമൂഹം വിശുദ്ധ മൃഗമായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി.
കൂടാതെ 2020ല്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സല്‍മാനെ കൊലപ്പെടുത്താനാണ് മുംബൈയില്‍ എത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞതായി ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു.
Most Read: പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ