പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടിട്ട് 35 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കുടുംബം രംഗത്ത്. കേസിലെ അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പോലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും, അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്നും സഞ്‌ജിത്തിന്റെ അമ്മ സുനിത ആവശ്യപെട്ടു. എട്ട് പ്രതികളാണ് കേസിൽ ഉള്ളത്. ഇതിൽ മൂന്ന് പ്രതികളെ മാത്രമാണ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ നവംബർ 15ന് ആണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് വെട്ടേറ്റ് മരിച്ചത്. 35 ദിവസത്തിനിടെ കൊലപാതകത്തിൽ മൂന്ന് പേരെ മാത്രമാണ് പോലീസ് പിടികൂടിയത്. എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. കേസിൽ ഇതുവരെ കൊഴിഞ്ഞാമ്പാറ സ്വശേഷി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അഞ്ചുപേർ ഇപ്പോഴും ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് സഞ്‌ജിത്തിന്റെ കുടുംബം പറയുന്നത്. പ്രതികളുടെ പേരും വിവരങ്ങളും ഇതിനോടകം കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ വീടുകളിലും ഇവർ എത്താനിടയുള്ള സ്‌ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുമ്പോഴും കൊലയാളി സംഘം ഇപ്പോഴും കാണാമറയത്താണ്.
Most Read: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം; ചർച്ചയ്‌ക്ക് തയ്യാറായി കേന്ദ്രം