പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും. പാലക്കാട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. രണ്ടു പ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. നിലവിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
അതേസമയം, കേസിൽ ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിലെ കൂടുതൽ പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ കണ്ണന്നൂരിൽ നിന്ന് പിടിച്ചെടുത്ത ആയുധത്തിന്റെ ഫോറൻസിക് പരിശോധനാ ഫലവും ഇന്ന് ലഭിച്ചേക്കും. കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ നിന്ന് കണ്ടെടുത്ത, പ്രതികള്‍ സഞ്ചരിച്ച കാറിന്റെ അവശിഷ്‌ടങ്ങളും ഫോറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു.
സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ രണ്ട് പേരാണ് ഇതുവരെ അറസ്‌റ്റിലായത്. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. 20ഓളം പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊല്ലപ്പെട്ടത്. രാഷ്‌ട്രീയ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് ആദ്യമേ എത്തിയിരുന്നു.
Most Read: അനുപമയുടേത് മഹാവിജയം; പ്രതികരിച്ച് കെകെ രമ