തൃശൂർ: പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഏഴാം പ്രതി ഇയ്യാൽ ചുങ്കം സ്വദേശി ഷമീറിനെ ഇന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്‌റ്റിൽ ആയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഒക്‌ടോബർ 4 ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സനൂപിനെ ചിറ്റിലങ്ങാട് വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന സനൂപിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് വേഗം തന്നെ പിടികൂടിയിരുന്നു. കൊലപാതകം നടന്ന രണ്ടാം ദിവസം മുഖ്യപ്രതി നന്ദനെ കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ചിറ്റിലങ്ങാട് സ്വദേശികളായ സുജയ് കുമാറും സുനീഷും തൊട്ടടുത്ത ദിവസങ്ങളിൽ പിടിയിലായി.
Also Read: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു
സംഭവം നടന്ന് അഞ്ചാം ദിവസം കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ തൃശൂർ പഴുന്നാന ചമ്മം തിട്ടയിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇന്ന് അറസ്‌റ്റിലായ ഷമീർ ഒഴികെ ബാക്കിയുള്ളവരെല്ലാം റിമാൻഡിലാണ്.