ന്യൂഡെൽഹി: പ്രശസ്‌ത സിഖ് ഗായകൻ സന്ത് ബാബ റാം സിങ് ജി ഡെൽഹിയിലെ കുണ്ഡ്ലി അതിർത്തിയിൽ വെച്ച് ആത്‍മഹത്യ ചെയ്‌തു. കുറച്ച് നാളുകളായി കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് അദ്ദേഹം ഡെൽഹിയിൽ ഉണ്ടായിരുന്നു. ക്യാമ്പുകൾ സംഘടിപ്പിക്കുകയും സമരക്കാർക്ക് പുതപ്പുകൾ വിതരണം ചെയ്‌തും സമരമുഖത്ത് സജീവമായിരുന്നു അദ്ദേഹം.
കർഷകരുടെ അവസ്‌ഥ കാണാൻ കഴിയാത്തത് കൊണ്ടാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം തന്റെ ആത്‌മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും സമരത്തിൽ പങ്കാളികളാകുന്ന സ്‌ത്രീകളെയും കുട്ടികളെയും കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം ആത്‍മഹത്യ കുറിപ്പിൽ കൂട്ടിച്ചേർത്തു.
Also Read: കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം
സന്ത് ബാബയുടെ വിയോഗത്തിൽ തലസ്‌ഥാനം വിറങ്ങലിച്ച് നിൽക്കുകയാണ്. മോദിയുടെ കർഷക വിരുദ്ധ നിയമങ്ങൾ ബാബയെ കൊന്നുവെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. വളരെയധികം അനുയായികളുള്ള വ്യക്‌തി ആയിരുന്നു സന്ത് ബാബ. എല്ലായ്‌പ്പോഴും വിവാദങ്ങളിൽ നിന്ന് വിട്ട് നിന്നിരുന്ന അദ്ദേഹം സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങൾക്ക് വലിയ സംഭാവനകൾ നൽകി. സിഖ് സമുദായത്തിൽ നിന്ന് മാത്രമല്ല സമൂഹത്തിലെ എല്ലാ തരം ജനങ്ങളും പൊതുവെ ബഹുമാനിച്ചിരുന്ന വ്യക്‌തിയാണ് സന്ത് ബാബ.