ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർക്ക് എതിരെ കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോയ്‌ഡ പോലീസ് കേസെടുത്തിരിക്കുന്നത്. ശശി തരൂർ, മാദ്ധ്യമ പ്രവർത്തകരായ രാജ്‌ദീപ് സർദേശായി, മൃണാൾ പാണ്ഡേ എന്നിവരടക്കം 8 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാജ്യദ്രോഹകുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലാപത്തിന് പ്രേരണ നൽകും വിധം സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് നടപടി. ഇവരുടെ സമൂഹ മാദ്ധ്യമ പോസ്‌റ്റുകൾ നീക്കം ചെയ്യണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.
പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകനെ പോലീസ് വെടിവെച്ച് കൊന്നുവെന്ന തരത്തിൽ ശശി തരൂർ അടക്കമുള്ളവർ ട്വീറ്റ് ചെയ്‌തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇത് ചെങ്കോട്ടയിലെത്തി പതാക ഉയർത്താൻ പ്രക്ഷോഭക്കാരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.
പോലീസിന്റെയും സുരക്ഷാ സേനയുടെയും പ്രതിച്ഛായ മോശപ്പെടുത്തുന്ന രീതിയിലായിരുന്നു ട്വീറ്റ്. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ മുൻപും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് എഫ്‌ഐആറിൽ ആരോപിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Read also: ‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’