റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ എടുത്തവർക്കൊപ്പം എത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത 18 വയസിൽ താഴെയുള്ള കുട്ടികൾ 7 ദിവസം വീട്ടിൽ ക്വാറന്റെയ്നിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.
ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കിൽ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണം. അതേസമയം, 8 വയസിൽ താഴെയുള്ളവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്വാറന്റെയ്ൻ തുക ടിക്കറ്റിനൊപ്പം ഈടാക്കും. സൗദിയിലെത്തി 24 മണിക്കൂറിനകവും ഏഴാം ദിവസവുമാണ് ഇവർ പരിശോധന നടത്തേണ്ടത്.
ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്‌സിനുകളാണ് സൗദിയിൽ അംഗീകരിച്ചിട്ടുള്ളത്. സന്ദർശക വിസയിലും മറ്റും എത്തുന്നവർക്ക് സൗദിയിൽ കോവിഡ് പരിരക്ഷയുള്ള ഇൻഷൂറൻസും നിർബന്ധമാണ്. ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ മറ്റു ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റെയ്നിൽ കഴിഞ്ഞ ശേഷം പിസിആർ എടുത്ത് സൗദിയിലേക്കു വരാമെന്നും അധികൃതർ വ്യക്‌തമാക്കി.
Also Read: ഹജ്‌ജ് തീര്‍ഥാടനം; വിദേശികളുൾപ്പെടെ 60,000 പേര്‍ക്ക് അനുമതി