റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് ജോലികളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം എന്‍ജിനീയറിങ് മേഖലയിലും സമാനമായ നീക്കവുമായി എത്തിയിരിക്കുന്നത്.
സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍ പ്രൊഫഷനുകളില്‍ 20 ശതമാനം സൗദി പൗരന്മാരെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. സ്വകാര്യ മേഖലയുടെ വികസനവും ദേശീയ സമ്പദ് വ്യവസ്ഥയിലേക്കുള്ള സംഭാവന ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. തൊഴില്‍ മാനവശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അഹമ്മദ് അല്‍-റാജ്ഹി ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഒപ്പുവെച്ചു. സ്വകാര്യമേഖലയില്‍ അഞ്ച് എന്‍ജിനീയര്‍മാര്‍ ഉള്ള സ്ഥാപനത്തില്‍ ഒരു സൗദി എന്‍ജിനീയറെ നിയമിക്കണമെന്ന് മാനവശേഷി സാമൂഹിക ക്ഷേമ വകുപ്പ് വ്യക്തമാക്കി.
അടുത്തകാലത്തായി സൗദിയില്‍ ഭരണകൂടം സ്വദേശിവല്‍ക്കരണം ശക്തമാക്കിവരികയാണ്. ചില്ലറ മൊത്ത വ്യാപാര മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയം പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെയാണ് പരിശോധനകള്‍. ഹിജ്‌റ വര്‍ഷാരംഭം മുതല്‍ 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് ഒമ്പത് ചില്ലറ മൊത്ത വ്യാപാര മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിലായി നിലവില്‍ വന്നത്. ഇന്ത്യക്കാരടക്കം നിരവധി പ്രവാസികളാണ് സൗദിയില്‍ വിവിധ മേഖലകളിലായി ജോലിചെയ്യുന്നത്. ഇത്തരത്തില്‍ മുഴുവന്‍ മേഖലകളിലും സ്വദേശിപ്രാതിനിധ്യം ഉറപ്പാക്കുന്നത് പ്രവാസികളെ പ്രതികൂലമായി ബാധിക്കും.
അതേസമയം, സൗദിയില്‍ നിരവധി വിദ്യാര്‍ഥികളാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്നതെന്നും ഇവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്‍ജിനീയറിങ് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.